തൊണ്ണുറ്റിയൊമ്പതുകാരി യൂട്യൂബില്‍ സ്റ്റാര്‍



വയസ്സ് തൊണ്ണൂറ്റിയൊമ്പതായി... വയസ്സായെന്ന് കരുതി പുള്ളിക്കാരി അടങ്ങിയിരിക്കാനും തയ്യാറല്ല. പുസ്തകം വായിക്കണം, പാട്ടുകേള്‍ക്കണം, സിനിമ കാണണം... ഒന്നിനും ഒരു കുറവുമില്ല. എല്ലാറ്റിനും സാങ്കേതിക ലോകത്തെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളുടെ സേവനവും വേണം.

ലേക് ഓസ്‌വീഗോ സ്വദേശിയായ വിര്‍ജിനിയ കാം‌പെലാണ് തൊണ്ണൂറ്റിയൊമ്പതാം വയസ്സിലും ഇന്റര്‍നെറ്റും ആപ്പിളിന്റെ ഏറ്റവും പുതിയ ജനപ്രിയ ഉല്‍പ്പന്നമായ ഐപാഡും ഉപയോഗിക്കുന്നത്. നെറ്റില്‍ ലഭ്യമായ എല്ലാ സേവങ്ങള്‍ക്കും ഇവര്‍ ഉപയോഗിക്കുന്നത് ഐപാഡ് സേവനമാണ്. തൊണ്ണൂറ്റിയൊമ്പതുകാരി ഐപാഡ് ഉപയോഗിക്കുന്ന വീഡിയോയ്ക്ക് യൂട്യൂബില്‍ വന്‍ ഹിറ്റ്സാണ് ലഭിക്കുന്നത്.

ഐപാഡ് തന്റെ ജീവിതത്തെ ഏറെ മാറ്റിമറിച്ചെന്നും അവര്‍ പറഞ്ഞു. 1910ല്‍ ജനിച്ച ഇവര്‍ നേരത്തെ തന്നെ സാങ്കേതിക സേവനങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് സജീവമായത്. ഐപാഡ് ടാബ്‌ലറ്റ് ലഭിച്ചതോടെ മ്യൂസികും സിനിമയും പത്ര, പുസ്തക വായനയുമൊക്കെ നെറ്റിലൂടെയായി. ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിന്റെ പുതിയ കണ്ടുപിടിത്തത്തെ ഏറ്റവും വലിയ നേട്ടമായാണ് ഇവര്‍ കാണുന്നത്.

വിര്‍ജിനിയ കാം‌പെല്‍ ഐപാഡ് ടാബ്‌ലറ്റ് ഉപയോഗിക്കുന്ന വീഡിയോ യൂട്യൂബില്‍ 90,000 ഹിറ്റ്സ് കവിഞ്ഞിട്ടുണ്ട്. മറ്റു ടാബ്‌ലറ്റുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആപ്പിള്‍ ഐപാഡാണ് മികച്ചതെന്നാണ് ഇവര്‍ പറയുന്നത്. കവിതയും ലേഖനങ്ങളും കഥകളുമെല്ലാം ഐപാഡില്‍ തന്നെയാണ് ടൈപ്പ് ചെയ്യുന്നത്. എല്ലാം ബ്ലോഗുകളില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.

source: webdunia.com

ലോക വെള്ളമടി ദിനം ഏതാണെന്നു നിങ്ങള്‍ക്കറിയാമോ?

ലോക വെള്ളമടി ദിനം ഏതാണെന്നു നിങ്ങള്‍ക്കറിയാമോ? ഇല്ലെങ്കില്‍ ഈ വാര്‍ത്ത‍ വായിച്ചാല്‍ മതി. നമ്മുടെ സ്വന്തം കേരള സര്‍ക്കാര്‍ ആണ് ഇത് കണ്ടു പിടിച്ചത്... കേരള സര്‍ക്കാര്‍ ഇറക്കിയ സ്കൂള്‍ കലണ്ടറില്‍ ആണ് ഒക്ടോബര്‍ 15 ലോക വെള്ളമടി ദിനമായി കാണിച്ചിരിക്കുന്നത്.

വിന്‍ഡോസ് 7 ലെ "ഗോഡ് മോഡ്"

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോഗിച്ച് ശീലിച്ചവര്‍ക്കെല്ലാം അതിന്റെ കണ്‍ട്രോള്‍ പാനല്‍ പരിചയമുണ്ടാകും. ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഒരു യൂസര്‍ക്ക് അത്യാവശ്യം വേണ്ട നിയന്ത്രണങ്ങളെല്ലാം ഒരുമിച്ച് ഒരിടത്തുലഭിക്കുന്ന സംവിധാനം. വിന്‍ഡോസ് 95 മുതല്‍ എക്സ്‌പി വരെയുള്ള റിലീസുകളില്‍ സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് സെറ്റിങ്സില്‍ എത്തി കണ്‍ട്രോള്‍ പാനലിലേക്ക് പോകാം. വിസ്തയിലും വിന്‍ഡോസ് 7ലുമാകട്ടെ, സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് നേരിട്ടും കണ്‍ട്രോള്‍ പാനലിലെത്താം.


കമ്പ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചിലര്‍ക്കെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റത്തിനുമേല്‍ ഇതിലേറെ നിയന്ത്രണങ്ങള്‍ വേണമെന്നുവരാം. പ്രത്യേകിച്ച് ഗ്നൂ ലിനക്സ് വിതരണങ്ങള്‍ ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് കമ്പ്യൂട്ടറിനെ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാറ്റിത്തീര്‍ക്കാന്‍ ഏറെ താത്പര്യമാണു്. ഉദാഹരണത്തിന് ആര്‍ക്ക് ലിനക്സ് എന്ന ഗ്നൂ ലിനക്സ് വിതരണത്തില്‍ കോണ്‍ഫിഗറേഷന്‍ ഫയലുകളെല്ലാം /etc എന്ന ഡയറക്ടറിയില്‍ ലഭ്യമാണ്. കണ്‍സോളില്‍ നിന്നു് കമാന്‍ഡ് ലൈനിലൂടെ അവ ആക്സസ് ചെയ്ത് ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് അനായാസം ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. അതല്ല, ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസിലൂടെ ചെയ്യാനാണ് താത്പര്യമെങ്കില്‍ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് എന്‍വയണ്‍മെന്റിന്റെ (കെഡിഇ, ഗ്നോം) മെനുവില്‍ നിന്ന് സിസ്റ്റം സെറ്റിങ്സില്‍ എത്തിയും മെനു ‍>> ആപ്ലിക്കേഷന്‍സ് >> സിസ്റ്റം വഴിയും ഇതൊക്കെ ചെയ്യാം. വിന്‍ഡോസിലെ കണ്‍ട്രോള്‍ പാനലിലാവട്ടെ, ഇത്രയും സൌകര്യങ്ങള്‍ ഒരുമിച്ച് ലഭ്യവുമല്ല.

അതൊക്കെ പഴങ്കഥ. സ്വതന്ത്ര ഡെസ്ക്ടോപ്പ് എന്‍വയണ്‍മെന്റായ കെഡിഇയുടെ ഇന്റര്‍ഫേസിനെ നടപ്പിലും ഭാവത്തിലും അനുകരിക്കുന്ന വിന്‍ഡോസ് 7ലേക്കു് ഗ്നൂ ലിനക്സില്‍ മാത്രം ലഭ്യമായിരുന്ന ഇത്തരം സൌകര്യങ്ങള്‍ കൂടി വരുന്നു. കോപ്പിറൈറ്റ് നിയമത്തിന്റെ ലംഘനം ഭയന്നാവാം, അധികം പ്രചാരണം നല്‍കിയിട്ടില്ലാത്ത ഈ ഫീച്ചര്‍ "ഗോഡ് മോഡ്" എന്നാണ് അറിയപ്പെടുന്നത്. പ്രമുഖ ടെക്നോളജി പോര്‍ട്ടലായ സിനെറ്റിലെ ഇനാ ഫ്രൈഡും ചില ടെക്നോളജി ബ്ലോഗര്‍മാരുമാണ് ഈ ഫീച്ചര്‍ പുറംലോകത്തിന് വെളിപ്പെടുത്തിയത്.

വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഏതാണ്ട് എല്ലാ നിയന്ത്രണങ്ങളും വിഭാഗം തിരിച്ച് ഒരു ഫോള്‍ഡറില്‍ സാധ്യമാക്കുന്ന സംവിധാനമാണ് ഗോഡ് മോഡ്. ഈ സംവിധാനം ലഭ്യമാക്കാനായി ഒരു പുതിയ ഫോള്‍ഡര്‍ സൃഷ്ടിച്ച് അതിനെ ഒരു പ്രത്യേക ടെക്സ്റ്റ് സ്ട്രിങ് ഉപയോഗിച്ച് പുനര്‍നാമകരണം ചെയ്യുകയേ വേണ്ടൂ. മൌസ് പോയിന്ററിന്റെ 'ലുക്ക്' മാറ്റുന്നതുമുതല്‍ പുതിയ ഹാര്‍ഡ് ഡ്രൈവ് പാര്‍ട്ടീഷനിങ് വരെ ഇതുവഴി സാധ്യമാകും.



വിന്‍ഡോസ് 7ല്‍ മാത്രമല്ല, വിസ്തയിലും ഈ വിദ്യ നടപ്പാക്കാനാവും. വിസ്തയുടെ 32 ബിറ്റ് എഡിഷനിലാണ് ഇതു് പ്രശ്നമില്ലാതെ നടക്കുക. വിസ്തയുടെ തന്നെ 64 ബിറ്റ് എഡിഷനില്‍ ഗോഡ് മോഡ് എനേബിള്‍ ചെയ്യുന്നത് സിസ്റ്റം ക്രാഷ് ചെയ്യാന്‍ ഇടയാക്കും. അതേ സമയം ചില സൂത്രവിദ്യകളിലൂടെ ഈ പ്രശ്നം മറികടക്കാനുമാവും.

വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ക്ക് ഗോഡ് മോഡ് പരീക്ഷിക്കണമെന്നുണ്ടോ? എങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം: ഒരു പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കുക. അതിന്റെ പേര് താഴെപ്പറയുന്ന ടെക്സ്റ്റ് സ്ട്രിങ് ആക്കി മാറ്റുക.



GodMode.{ED7BA470-8E54-465E-825C-99712043E01C}



ഒരിക്കല്‍ അതു ചെയ്തുകഴിഞ്ഞാല്‍ ഫോള്‍ഡറിന്റെ ഐക്കണ്‍ കണ്‍ട്രോള്‍ പാനലിന്റെ ഐക്കണിനോട് സമാനമായ രൂപത്തിലേക്ക് മാറുകയും അതിനുള്ളില്‍ ഡസണ്‍ കണക്കിന് കണ്‍ട്രോള്‍ ഓപ്ഷനുകള്‍ വിപുലമായി തന്നെ ലഭ്യമാവുകയും ചെയ്യും.

ഇനി ഈ സൌകര്യത്തെ ഗോഡ് മോഡ് എന്നൊക്കെ വിളിക്കുന്നത് ദൈവത്തെ തൊട്ടുള്ള കളിയാണെന്നും അതു് പാടില്ലെന്നുമാണോ? എങ്കില്‍ പ്രയാസപ്പെടേണ്ട, ആ ഫയല്‍ നെയിമിലെ ഗോഡ് മോഡ് എന്ന ഭാഗത്ത് വേറെ ഏതുപേരും ചേര്‍ക്കാം. അതായത്, ഗോഡ് മോഡിനു പകരം ചെകുത്താന്‍മോഡാക്കിയാലും കുഴപ്പമില്ലത്രേ. അതിനുശേഷമുള്ള പീരിഡ് (കുത്ത്) മുതലുള്ള ഭാഗങ്ങള്‍ അതേ പടി നിലനിര്‍ത്തണമെന്നുമാത്രം.

മൈക്രോസോഫ്റ്റ് പറയുന്നത് ഈ സൌകര്യം പഴയ ഒഎസ് വേര്‍ഷനുകളിലും നിലവിലുള്ളതാണെന്നും എന്‍ഡ് യൂസര്‍മാരെക്കാള്‍ ഡവലപ്പര്‍മാര്‍ക്ക് സൌകര്യപ്രദമായ രീതിയില്‍ വിവിധ നിയന്ത്രണങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യമേ ഇതിനുപിന്നില്‍ ഉള്ളൂ എന്നുമാണ്. എല്ലാ നിയന്ത്രണങ്ങളും ഒരിടത്ത് ലഭിക്കുന്ന ഗോഡ് മോഡ് കൂടാതെ ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം നിയന്ത്രണം ലഭ്യമാക്കുന്ന ടെക്സ്റ്റ് സ്ട്രിങ്ങുകളുമുണ്ട്. ഒരു ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതും പവര്‍ സെറ്റിങ്ങുകള്‍ മാനേജ് ചെയ്യുന്നതും ബയോമെട്രിക് സെന്‍സറുകള്‍ തിരിച്ചറിയുന്നതും അടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേകം കണ്‍ട്രോള്‍ പോയിന്റുകള്‍ തയ്യാറാക്കാന്‍ ഈ സ്ട്രിങ്ങുകള്‍ ഉപയോഗിച്ച് കഴിയും.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഡിവിഷന്‍ പ്രസിഡന്റായ സ്റ്റീവന്‍ സിനോഫ്സ്കി ഈ സ്ട്രിങ്ങുകളുടെ ഒരു പട്ടികയും പുറത്തുവിട്ടിട്ടുണ്ടു്. പുതിയ ഫോള്‍ഡര്‍ സൃഷ്ടിച്ച ശേഷം അതിന് ഒരു പേരുംനല്‍കി ആ പേരിനൊപ്പം ഈ ടെക്സ്റ്റ് സ്ട്രിങ്ങുകളും ചേര്‍ത്ത് സേവ് ചെയ്യുകയേ വേണ്ടൂ. ഏതെങ്കിലും ഒരു വാക്ക്, അതിനെ പിന്തുടര്‍ന്നു് ഒരു കുത്ത്, കുത്തിനുശേഷം സെറ്റ് ബ്രാക്കറ്റിനുള്ളിലായി ടെക്സ്റ്റ് സ്ട്രിങ് എന്നീ ക്രമത്തിലാവണം നാമകരണം.

വിവിധ കണ്‍ട്രോള്‍ പാനല്‍ ഓപ്ഷനുകളിലേക്ക് പോകാനായി പ്രത്യേകം ഫോള്‍ഡറുകള്‍ വേണമെന്നുള്ളവര്‍ക്ക് അവയുടേതായ വ്യതിരിക്ത ജിയുഐഡികളടങ്ങുന്ന ടെക്സ്റ്റ് സ്ട്രിങ്ങുകളുടെ വിശദമായ പട്ടിക മൈക്രോസോഫ്റ്റ് ഡവലപ്പേഴ്സ് നെറ്റ്‌വര്‍ക്കിലെ http://msdn.microsoft.com/en-us/library/ee330741%28VS.85%29.aspx എന്ന പേജില്‍ ലഭ്യമാണ്.
source: malayal.am

പഞ്ചഗുസ്തി ലോക ചാമ്പ്യന്‍ ജോബി മാത്യു




മലയാളിയായ ജോബി മാത്യു ആണ് കഴിഞ്ഞ വര്ഷം സ്പയിനില്‍ നടന്ന പഞ്ചഗുസ്തി ലോക കപ്പിലെ ചാമ്പ്യന്‍. 33 വയസ്സുള്ള ജോബിക്ക് 3 അടി 5 ഇഞ്ച് മാത്രമാണ് ഉയരമുള്ളതു. ജന്മന കാലുകള്‍ക്ക് ശേഷിക്കുറവാണ്. എന്നാലും ഈ വൈകല്യത്തെ എല്ലാം മറികടന്നു ലോകചാമ്പ്യനായ ജോബിക്ക് അഭിനന്ദനങ്ങള്‍ .......

ഗൂഗിള്‍ വൃത്തിയാക്കാന്‍ ആടുകള്‍?

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനും പ്രമുഖ ഐ ടി കമ്പനിയുമായി ആടുകള്‍ക്ക് വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മൌണ്ടേന്‍ വ്യൂവിലാണ് ആടുകള്‍ കൂട്ടമായെത്തിയത്. ഗൂഗിള്‍ ആസ്ഥാന കെട്ടിടത്തിന്റെ ചുറ്റുപാടുകള്‍ ശുചീകരിക്കാനാണ് ഒരു കൂട്ടം ആടുകള്‍ എത്തിയത്.




ഇരുന്നൂറോളം ആടുകളാണ് എത്തിയത്. പുല്ലും കാടും പിടിച്ച് കിടക്കുകയായിരുന്ന ഒഴിഞ്ഞ സ്ഥലത്തെ പച്ചപ്പെല്ലാം ആടുകള്‍ തിന്ന് വൃത്തിയാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇവിടത്തെ പുല്ലും കാടും വെട്ടിത്തെളിച്ച് കത്തിക്കാറായിരുന്നു പതിവ്. എന്നാല്‍, ഗൂഗിള്‍ നടപ്പിലാക്കി വരുന്ന പുതിയ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായാണ് വൃത്തിയാക്കല്‍ ദൌത്യം ആടുകളെ ഏല്‍പ്പിച്ചത്.



എന്തായാലും സാങ്കേതിക ലോകത്ത് എല്ലാം വിജയം വരിക്കുന്ന ഗൂഗിള്‍ ഇക്കാര്യത്തിലും പൂര്‍ണവിജയം നേടി. സംഭവം വന്‍ വാര്‍ത്തായായി. മാത്രവുമല്ല, നിരവധി പരിസ്ഥിതി, മൃഗസ്നേഹികളുടെ പ്രീതി പിടിച്ചുപറ്റാനും സാധിച്ചു. നേരത്തെ ഇത്തരം ജോലികള്‍ ചെയ്യാന്‍ യന്ത്രങ്ങളെ സമീപിക്കാറായിരുന്നു പതിവ്.



കാലിഫോര്‍ണിയ ഗ്രേസിംഗില്‍ നിന്നാണ് കുറച്ച് ദിവസത്തേക്ക് ഇരുന്നൂറോളം ആടുകളെ വാങ്ങിയത്. ഒരാഴ്ചത്തെ ജോലിയ്ക്കാണ് ആടുകളെ നിയമിച്ചിരിക്കുന്നത്.
 
source:webdunia.com

2009ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍: മമ്മൂട്ടി നടന്‍, ശ്വേത നടി

2009ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ‍കൊലപാതകത്തിന്‍റെ കഥ’ തെരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും ശ്വേത മേനോന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘കേരളവര്‍മ്മ പഴശ്ശിരാജ’ സംവിധാനം ചെയ്ത ഹരിഹരന്‍ ആണ് മികച്ച സംവിധായകന്‍. എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നേടി.


പഴശ്ശിരാജയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനായി മനോജ് കെ ജയനും, മികച്ച രണ്ടാമത്തെ നടിയായി പത്മപ്രിയയും തെരഞ്ഞെടുക്കപ്പെട്ടു. പഴശ്ശിരാജയ്ക്ക് തിരക്കഥയൊരുക്കിയ എം ടി വാസുദേവന്‍ നായരാണ് മികച്ച തിരക്കഥാകൃത്ത്. ‘സൂഫി പറഞ്ഞ കഥ’യുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച കെ ജി ജയന്‍ ആണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്ക്കാരം. ജഗതി ശ്രീകുമാര്‍ പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹനായി. സായ് പരാഞ്ജ്പെയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.



മറ്റ് അവാര്‍ഡുകള്‍



മികച്ച സിനിമാ ലേഖനം - ചെമ്മീന്‍: ദേശഭാവനയുടെ എതിരൊലികള്‍(ടി എസ് രാധാകൃഷ്ണന്‍), അപഹരിക്കപ്പെട്ട കലാപങ്ങള്‍(കെ പി ജയകുമാര്‍)

മികച്ച സിനിമാ ഗ്രന്ഥം - മലയാള സിനിമ: ദേശം ഭാഷ സംസ്കാരം(ജി പി രാമചന്ദ്രന്‍)

മികച്ച ഡോക്യുമെന്‍ററി - എഴുതാത്ത കത്തുകള്‍(സംവിധാനം - വിനോദ് മങ്കര, രചന - എം എന്‍ കാരശ്ശേരി)

കുട്ടികളുടെ ചിത്രം - കേശു (സംവിധാനം - ശിവന്‍)

മികച്ച നവാഗതസംവിധായകന്‍ - പി സുകുമാര്‍(സ്വന്തം ലേഖകന്‍)

ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രം - ഇവിടം സ്വര്‍ഗമാണ്(സംവിധാനം - റോഷന്‍ ആന്‍ഡ്രൂസ്)

കോറിയോഗ്രഫി - ദിനേഷ് കുമാര്‍(സാഗര്‍ ഏലിയാസ് ജാക്കിയിലെ വെണ്ണിലവേ വെണ്ണിലവേ എന്ന ഗാനത്തിന്‍റെ നൃത്തസംവിധാനത്തിന്)

ഡബ്ബിങ് - ഷോബി തിലകന്‍(പഴശ്ശിരാജ)

വസ്ത്രാലങ്കാരം - നടരാജന്‍, ജോര്‍ജ്(പാലേരി മാണിക്യം)

മേയ്ക്കപ്പ് മാന്‍ - രഞ്ജിത്ത് അമ്പാടി(പാലേരി മാണിക്യം)

പ്രോസസിംഗ് ലാബോറട്ടറി - ചിത്രാഞ്ജലി സ്റ്റുഡിയോ(സൂഫി പറഞ്ഞ കഥ)

ശബ്ദലേഖകന്‍ - എന്‍ ഹരികുമാര്‍(പത്താം നിലയിലെ തീവണ്ടി)

കലാസംവിധായകന്‍ - മുത്തുരാജ് (പഴശ്ശിരാജ)

ചിത്രസംയോജനം - ശ്രീകര്‍ പ്രസാദ്(പഴശ്ശിരാജ)

പിന്നണി ഗായിക - ശ്രേയ ഗോഷാല്‍ (ബനാറസ് എന്ന ചിത്രത്തിലെ ചാന്തു തൊട്ടില്ലേ എന്ന ഗാനത്തിന്)

ഗായകന്‍ - കെ ജെ യേശുദാസ്(മധ്യവേനല്‍ എന്ന ചിത്രത്തിലെ സ്വന്തം സ്വന്തം ബാല്യത്തിലൂടെ എന്ന ഗാനത്തിന്)

പശ്ചാത്തലസംഗീതം - രാഹുല്‍ രാജ്(ഋതു)

മികച്ച സംഗീതസംവിധായകന്‍ - മോഹന്‍ സിതാര(സൂഫി പറഞ്ഞ കഥ)

ഗാനരചയിതാവ് - റഫീഖ് അഹമ്മദ്(സൂഫി പറഞ്ഞ കഥയിലെ തെക്കിനിക്കോലായില്‍ എന്ന ഗാനത്തിന്)

ഹാസ്യനടന്‍ - സുരാജ് വെഞ്ഞാറമൂട്(ഇവര്‍ വിവാഹിതരായാല്‍)

ബാലതാരം - ബേബി നിവേദിത(ഭ്രമരം)

കഥാകൃത്ത് - ശശി പരവൂര്‍(കടാക്ഷം)

ശാസ്ത്രീയ സംഗീതാധിഷ്ഠിതമായ ഗാനത്തിനുള്ള അവാര്‍ഡ് മേഘതീര്‍ത്ഥം എന്ന ചിത്രത്തിലെ “ഭാവയാമി പാടുമെന്‍റെ...” എന്ന ഗാനത്തിലൂടെ ശരത് സ്വന്തമാക്കി.

സായ് പരാഞ്ജ്പെ അധ്യക്ഷയായ ജൂറിയില്‍ വിധുബാല, അജയന്‍, കെ മധു, ഡോ. ശാരദക്കുട്ടി, കെ ജി സോമന്‍, ഡോ. കെ എസ് ശ്രീകുമാര്‍, മുഖത്തല ശിവജി എന്നിവരായിരുന്നു അംഗങ്ങള്‍.

source: webdunia.com

ഗൂഗിളിന്റെ മലയാളം ടൈപ്പിംഗ്‌ സഹായി

 മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഏറ്റവും ജനപ്രിയമായ പ്രോഗ്രാം ആണ് മൊഴി കീമാന്‍. എന്നാല്‍ കീമാന്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഏറെ പേരുണ്ട്. അതിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവര്‍ക്കായി ഗൂഗിള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം പലര്‍ക്കും ഏറെ അനുഗ്രഹമായി. എന്നാല്‍ ഇത് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളപ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ അല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.


മാത്രവുമല്ല, പലയിടങ്ങളിലും ഈ ഓണ്‍ലൈന്‍ സംവിധാനം അടുത്തയിടെ പ്രവര്‍ത്തിക്കുന്നുമില്ല. ദുരുപയോഗം തടയാന്‍ വേണ്ടി ഗൂഗിള്‍ ചില ഐ.പി. അഡ്രസുകള്‍ ബ്ലോക്ക്‌ ചെയ്തതാണ് ഇത് ചില രാജ്യങ്ങളില്‍ പ്രവര്‍‍ത്തിക്കാതിരിക്കാന്‍ കാരണം.

ഇതിന് എല്ലാം ഒരു പരിഹാരമായി ഗൂഗിള്‍ ഈ സൗകര്യം ഓഫ് ലൈന്‍ ആയി ലഭിക്കാനുള്ള ഒരു സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് അത് ഡൌണ്‍ലോഡ് ചെയ്യുക.


മുകളിലെ ലിങ്ക് ക്ലിക്ക്‌ ചെയ്‌താല്‍ ഇങ്ങനെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.


Save File എന്ന ബട്ടന്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ സേവ് ആവും. സേവ് ആയ ഫയല്‍ ക്ലിക്ക്‌ ചെയ്ത് റണ്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം.

ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സ്ക്രീനിനു താഴെ വലതു വശത്തുള്ള സിസ്റ്റം ട്രെയുടെ അടുത്ത് കാണുന്ന ലാംഗ്വേജ് ബാറില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അവിടെ പുതിയതായി Malayalam (India) എന്ന് വന്നിരിക്കുന്നത് കാണാം. ഇത് സെലക്റ്റ്‌ ചെയ്യുക. അതോടെ താഴെ കാണുന്ന ഗൂഗിള്‍ മലയാളം ടൂള്‍ബാര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും.


ഇനി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ മലയാളത്തില്‍ ആക്കി തരും. ഇത് ഉപയോഗിച്ച് ഏതു പ്രോഗ്രാമിലും മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാനാവും. മാത്രവുമല്ല, ടൈപ്പ്‌ ചെയ്തു തുടങ്ങുമ്പോഴേ ഒരു മെനു പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ ടൈപ്പ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ഗൂഗിള്‍ കരുതുന്ന വാക്കുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.



അതില്‍ നിന്നും നിങ്ങള്‍ ഉദ്ദേശിച്ച വാക്ക്‌ തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിളിന്റെ ഡിക്ഷണറിയില്‍ നിന്നുള്ള പദങ്ങള്‍ ആണ് ഈ മെനുവില്‍ പ്രത്യക്ഷപെടുന്നത്. അതിനാല്‍ അക്ഷര തെറ്റ്‌ കൂടാതെ ടൈപ്പ്‌ ചെയ്യാനും ഇതിനാല്‍ സാധിക്കുന്നു എന്ന ഒരു മെച്ചവും ഈ രീതിയ്ക്കുണ്ട്

source:epatram.com

ആപ്പിള്‍ ഐ പാഡ് വിപണിയില്‍

കമ്പ്യൂട്ടര്‍ ശ്രേണിയിലെ പുതിയ കുള്ളനെ തേടിയുള്ള കാത്തിരിപ്പിന് വിരാമമായി. ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലെ അതികായന്‍മാരായ ആപ്പിള്‍ കുടുംബത്തിലെ നവാഗതനായ ഐ പാഡ് ഇനി ഉപഭോക്താക്കളുടെ കൈകളിലേക്ക്. ഏറെ കാത്തിരിപ്പിന് ശേഷമാണ് ഐ പാ‍ഡ് വിപണിയിലെത്തിയിരിക്കുന്നത്.
അമേരിക്കന്‍ പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് ഐ പാഡുകള്‍ ആപ്പിള്‍ ഷോറൂമുകളിലെ ഷെല്‍‌ഫുകളില്‍ സ്ഥാനം പിടിച്ചത്. ആപ്പിളിന്‍റെ ഇരുന്നൂറ് ഷോപ്പുകള്‍ വഴിയും ഇലക്ട്രോണിക് ഉല്‍‌പന്ന വിതരണശൃംഖലയായ ബെസ്റ്റ് ബേയുടെ ഷോപ്പുകള്‍ വഴിയുമാണ് ഐ പാഡുകള്‍ വില്‍ക്കുക.

2007 ല്‍ ഐ ഫോണ്‍ പുറത്തിറക്കിയതിനുശേഷം ആപ്പിളിന്‍റെ ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ ശ്രേണിയിലെ പുത്തന്‍ അതിഥിയാണ് ഐ പാഡ്‌. അര ഇഞ്ചു കനവും പത്ത് ഇഞ്ച് മാത്രം വലുപ്പവും ഉള്ള ഐ പാഡുകള്‍ വിപണി പിടിച്ചടക്കുമെന്ന് തന്നെയാണ് ആപ്പിളിന്‍റെ കണക്കുകൂട്ടല്‍‌. കമ്പ്യൂട്ടര്‍ ലോകവും ഇക്കാര്യം തന്നെയാണ് ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ആപ്പിള്‍ ഐ പാഡ് ഔദ്യോഗികമായി പുറത്തിറക്കിയത്. 9.7 ഇഞ്ച് ആണ് ടച്ച് സ്ക്രീന്‍ സംവിധാനത്തോടെയുള്ള ഐ പാഡിന്‍റെ സ്ക്രിനുകളുടെ വലിപ്പം. 499 ഡോളര്‍ മുതല്‍ ത്രീ ജി സംവിധാനമുള്ള 800 ഡോളര്‍ വരെ വില വരുന്ന ഐ പാഡുകളാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഐ ഫോണുകള്‍ തരംഗമായതുപോലെ ഐ പാഡുകളും മികച്ച പ്രതികരണമുയര്‍ത്തുന്നതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. യു‌എസില്‍ മാത്രമാണ് ഇപ്പോള്‍ ഐ പാഡുകള്‍ വില്‍‌പനയ്ക്ക് നല്‍കിയിട്ടുള്ളത്. ഈ മാസം അവസാനത്തോടെ ഒമ്പത് രാജ്യങ്ങളില്‍ കൂടി ഐ പാഡ് വില്‍പനയ്ക്കെത്തും.
 
source:webdunia.com